വരാപ്പുഴ: കൂനമ്മാവിൽ പട്ടാപ്പകൽ വീട് കുത്തി തുറന്ന് 13.83 പവൻ സ്വർണവും 15,000 രൂപയും കവർന്ന സംഭവത്തിൽ ഇരുട്ടിൽ തപ്പി വരാപ്പുഴ പോലീസ്. കൂനമ്മാവ് പള്ളിക്കടവ് റോഡിൽ ചുള്ളിക്കാട് വീട്ടിൽ ദേവസിയുടെ വീട് കുത്തിത്തുറന്ന് 13.83 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ വരാപ്പുഴ പോലീസിന്റെ അന്വേഷണം വഴിമുട്ടിയെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. കഴിഞ്ഞ ജൂൺ 19ന് പകൽ സമയത്ത് ദേവസിയും ഭാര്യ ഷീലയും ആശുപത്രിയിൽ പോയ സമയത്താണ് വീടിന്റെ പിൻവശത്തെ മതിൽ ചാടിക്കടന്ന മോഷ്ടാക്കൾ അടുക്കള വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയത്. ഇവർ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.
കവർച്ച നടന്ന് 24 മണിക്കൂർ പിന്നിടുന്നതിന് മുൻപ് അസം സ്വദേശികളായ നൂർ മുഹമ്മദ് അലി (34), മുന്ന അലി (32), ജാവേദ് അബ്ദുൾ ഖാൻ (36), നൂർ ജമാൽ അലി (23) എന്നിവരെ പോലീസ് പിടികൂടി. എന്നാൽ ഇവരെ മോഷണം നടന്ന വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനോ മോഷ്ടിച്ച സ്വർണാഭരണങ്ങൾ എവിടെയെന്ന് കണ്ടെത്തുന്നതിനോ പോലീസ് യാതൊരു നടപടിയും ഇതുവരെയായും സ്വീകരിക്കാത്തത് ദുരൂഹതയാണെന്ന് ഷീല ആരോപിച്ചു.
വീടിന്റെ പിൻവാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച ഇരുമ്പുപാരയും മറ്റുസാധനങ്ങളും കണ്ടെടുത്തെങ്കിലും പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് തയാറായിട്ടില്ല. പ്രതികൾ സബ്ജയിലിൽ റിമാൻഡിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് കുടുംബം അപേക്ഷ നൽകിയിട്ടും പോലീസ് അലംഭാവം തുരുകയാണെന്നും നീതി ഉറപ്പാക്കമെന്നും ദേവസിയും ഷീലയും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.